ട്രെയിൻ സമയം നേരെത്തെയാക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കൊല്ലം : അമൃത, രാജ്യറാണി എക്സ്പ്രസുകളെ പ്രത്യേക ട്രെയിനുകളാക്കി ട്രെയിൻ സമയം നേരെത്തെയാക്കിയ റെയിൽവേ നടപടിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ട്രെയിനുകൾ രണ്ടാക്കിയ നടപടി യാത്രക്കാരെ ദുരിതത്തിലാക്കിയെന്നു വിലയിരുത്തിയാണു കേസെടുത്തതെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ പറഞ്ഞു.
പ്രത്യേകിച്ചു കാരണങ്ങളില്ലാതെയുള്ള റെയിൽവേ നടപടി തെക്കൻ ജില്ലയിലെ റെയിൽവേ യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നുവെന്നും കമ്മിഷൻ വിലയിരുത്തി. രണ്ടു ട്രെയിനുകളും സ്വതന്ത്ര ട്രെയിനുകളാക്കി മാറ്റിയതോടെ അര മണിക്കൂറിനുള്ളിൽ മൂന്നു ട്രെയിനുകളാണു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്നത്. ‘രാത്രി 9 മണി മുതൽ 11 മണി വരെ മറ്റു ട്രെയിനുകളില്ലാത്തതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. പഴയ സമയത്ത് ഒരു ട്രെയിനെങ്കിലും ആവശ്യമാണ്. രണ്ടു ട്രെയിനുകളും നേരെത്തെയാക്കിയത് എന്ത് ഉദ്ദേശ്യത്തിലാണെന്നു മനസ്സിലാകുന്നില്ലെന്നും മോഹൻ കുമാർ കൊല്ലത്തു പറഞ്ഞു. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജരോടും ചെന്നൈ ഡിവിഷനൽ മാനേജരോടും റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കമ്മിഷൻ വ്യക്തമാക്കി.