ജനലഴി അറുത്ത് സ്വര്‍ണവും പണവും കവര്‍ന്നു

കാരയ്ക്കാട്: കിടപ്പുമുറിയുടെ ജനലഴി അറുത്ത് പണവും സ്വർണ്ണവും കവർന്നു. കാരയ്ക്കാട് ഇടത്തിലേത്ത് ഹരികൃഷ്ണന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ മോഷണം നടന്നത്. വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പ് മുറിയുടെ ജനലഴിയാണ് അറുത്ത് മാറ്റിയത്. ഹരികൃഷ്ണന്റെ അമ്മ രാജമ്മ കിടന്നുറങ്ങുകയായിരുന്ന ഈ മുറിയിൽ കടന്ന മോഷ്ടാവ് കട്ടിലിനടിയിലെ പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഒരു പവന്റെ സ്വർണ്ണ വളയുമാണ് കവർന്നത്.

തടികൊണ്ട് നിർമ്മിച്ച ജനലഴികൾ അറുത്ത് മാറ്റി മുറിക്കുള്ളിലും പിന്നീട് അടുക്കളയിലും കയറിയ മോഷ്ടാവ് അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരുന്നു. അമ്മയുടെ കിടപ്പ് മുറിയിൽ നിന്ന് ശബ്ദം കേട്ടതോടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഹരികൃഷ്ണനും ഭാര്യ ദിവ്യയും ഉണർന്ന് ലൈറ്റിട്ടതോടെ തുറന്നിട്ടിരുന്ന അടുക്കള വാതിലിലൂടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

സംഘത്തിൽ ഒന്നിലധികം പേര് ഉണ്ടായിരുന്നതായും ഇവരുടെ കാൽപ്പാടുകൾ വീടിന് ചുറ്റും പതിഞ്ഞിരുന്നതായും വീട്ടുകാർ പറയുന്നു. വിവരം അറിയിച്ചതനുസരിച്ച് ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി പരിസരവാസികളുടെ സഹായത്താൽ തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.

പ്രദേശത്ത് മാസങ്ങളായി തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും ഇത് മോഷ്ടാക്കൾക്ക് സഹായകമാണെന്നും നാട്ടുകാർ പറയുന്നു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ചിലരെ പ്രദേശത്ത് കണ്ടതായി നാട്ടുകാർ പറഞ്ഞതനുസരിച്ച് സമീപ വീടുകളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *