വൈഎസ്ആറിന്റെ സഹോദരൻ മരിച്ചനിലയിൽ
അമരാവതി: ആന്ധ്രാ പ്രദേശ് മുൻമന്ത്രിയും മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സഹേദരനുമായ വൈ.എസ്.വിവേകാനന്ദ റെഡ്ഡി (68) യെ മരിച്ചനിലയിൽ കണ്ടെത്തി. കടപ്പ ജില്ലയിലെ വീട്ടിലാണ് വെള്ളിയാഴ്ച ഉച്ചയോടെ വിവേകാനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. വിവേകാനന്ദ റെഡ്ഡിയുടെ പിഎ എം.വി.കൃഷ്ണ റെഡ്ഡിയുടെ പരാതിയിലാണ് കേസ്. സംഭവത്തെ തുടർന്നു വൈഎസ്ആർ കോൺഗ്രസ് പ്രസിഡന്റ് ജഗൻ മോഹൻ റെഡ്ഡിയുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
>മൃതദേഹം കിടന്നിരുന്ന മുറിയിലും ശുചിമുറിയിലും രക്തക്കറകൾ ഉണ്ട്. വിവേകാനന്ദയുടെ തലയുടെ മുൻപിലും പുറകിലുമായി രണ്ടു മുറിവുകളും ഉണ്ട്. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുലിവെൻഡുല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു വിവേകാനന്ദയുടെ ബന്ധുവും മുൻ എംഎൽഎയുമായ വൈ.എസ്.അവിനാഷ് റെഡ്ഡി ആരോപിച്ചു.