ആളുമാറി മര്‍ദ്ദനം: വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കൊല്ലം: ആളുമാറി മർദ്ദിച്ചതിനെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് പിടിയിലായത്. കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് വിനീത് ഒളിവിലായിരുന്നു.

ഫെബ്രുവരി 16ന്,​ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ(18)​ ആക്രമി സംഘം വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. പ്രതിയുടെ ബന്ധുവായ പെൺകുട്ടിയെ രഞ്ജിത്ത് ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ പെൺകുട്ടിയെ തനിക്കറിയില്ലെന്ന് രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും ആക്രമികൾ കേൾക്കാൻ തയ്യാറായിരുന്നില്ല.മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ രഞ്ജിത്തിനെ തിരവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രഞ്ജിത്ത് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും ര‍‍ഞ്ജിത്ത് പെൺകുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. കൊല്ലം ജില്ലാ ജയിൽ വാർഡനായ വിനീതാണ് രഞ്ജിത്തിനെ മർദ്ദിച്ചതെന്ന് ചവറ തെക്കുഭാഗം പൊലീസ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ‌ു‌മോർട്ടം നടത്തിയതിന് ശേഷം കൊല്ലം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *