ഇന്ന് പുലര്‍ച്ചെ ശബരിമല സന്ദര്‍ശിക്കാനെത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു
നിലയ്ക്കല്‍: മണ്ഡലകാലത്തിന്‍റെ അവസാന ദിവസമായ ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു. നിലയ്ക്കലിൽ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലിൽ വച്ച് തന്നെ പൊലീസ് തടഞ്ഞിരുന്നു. തുര്‍ന്ന് ഇരുവരെയും കൺട്രോൾ റൂമിലേക്ക് മാറ്റി.
ദർശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്പയിലേക്ക് കൊണ്ടുപോകാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പമ്പയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു.കഴിഞ്ഞ ബുധനാഴ്ച ദര്‍ശനത്തിനെത്തിയ ഇവര്‍ക്ക് അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഇന്ന് ശബരിമല നട അടക്കിനിരിക്കെയാണ് ആചാരലംഘന നീക്കങ്ങളുമായി യുവതികള്‍ വീണ്ടും എത്തിയത്.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പല സ്ഥലങ്ങളിലായി ശബരിമല കര്‍മ്മസമിതിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ഏറെ ശ്രമകരമാണ്. ഇതിനാല്‍ തന്നെ ഇരുവരെയും ദര്‍ശനത്തിനായി കൊണ്ടുപോകുക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പൊലീസ് പറയുന്നു.