തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ശുചിത്വ മിഷന്റെ ഉത്തരവ്. ബാനറുകള്‍ ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ നിര്‍മിക്കാന്‍ പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളായ പിവിസി ഫ്‌ളെക്‌സ്,പോളിസ്റ്റര്‍ ,നൈലോണ്‍ എന്നിവ ഉപയോഗിക്കരുത്. അതേസമയം സര്‍ക്കാര്‍ നിര്‍ദേശിച്ച 100 ശതമാനം പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവ ഉപയോഗിക്കാം.

പോസ്റ്ററുകളിലും ബാനറുകളിലും പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നമ്പരും പതിപ്പിക്കണം.

കോട്ടണ്‍ വസ്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തണം. സര്‍ക്കാര്‍ നിര്‍ദേശിച്ച കോട്ടണ്‍, പോളി എത്തിലിന്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുഖേനെ സാമ്പിളുകള്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പോളി എത്തിലീന്‍ വസ്തുക്കള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് പിവിസ്ഫ്രീ,റീസൈക്ലബിള്‍ പോളി എത്തിലീനാണെന്ന് സാക്ഷ്യപ്പെടുത്തിയതിനു ശേഷം മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഉപയോഗ ശേഷമുള്ള പോളി എത്തിലിന്‍ ഷീറ്റ് പ്രിന്റിങ് യൂണിറ്റിലേക്കോ അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ സേനയ്‌ക്കോ നല്‍കി റീസൈക്ലിങ്ങിനായി തിരിച്ചേല്‍പ്പിക്കണം. ഹരിത കര്‍മസേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജന്‍സിക്ക് നല്‍കി പരസ്യ പ്രിന്റിംഗ് മേഖലയില്‍ സീറോ വേസ്റ്റ് ഉറപ്പ് വരുത്തണമെന്നും ശുചിത്വമിഷന്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *