മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസില്‍ 5 പ്രതികളും കുറ്റക്കാരാണെന്നു കോടതി വിധി

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ രാജ്യ തലസ്ഥാനത്ത് കൊല്ലപ്പെട്ട കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരാണെന്നു ഡല്‍ഹി സാകേത് കോടതി കോടതി വിധിച്ചു. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ശിക്ഷാ വിധി പിന്നീട്. അഞ്ചുപേര്‍ക്കും എതിരെ മക്കോക്ക നിയമ പ്രകാരം കുറ്റം ചുമത്തി

രാത്രി ജോലി കഴിഞ്ഞ് സൗമ്യ വസന്ത്കുഞ്ജിലെ വീട്ടിലേക്ക് മടങ്ങവെ മോഷ്ടാക്കള്‍ ആക്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യക്ക് വെടിയേല്‍ക്കുകയായിരുന്നു. കേസില്‍ 2009 ല്‍ രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പേരായിരുന്നു പ്രതികള്‍. വിചാരണ നീണ്ടുപോയ കോസില്‍ കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചതോടെയാണ് വിചാരണ നടപടികള്‍ വേഗത്തിലായത്.

കുറ്റിപ്പുറം പേരിശന്നൂര്‍ കിഴിപ്പള്ളി മേലേവീട്ടില്‍ വിശ്വനാഥന്‍ മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. ഡല്‍ഹി കാര്‍മല്‍ സ്‌കൂളിലും ജീസസ് ആന്‍ഡ് മേരി കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൗമ്യ ദ് പയനിയര്‍ പത്രത്തിലും സി എന്‍ എന്‍ഐ ബി എന്‍ ടി വിയിലും പ്രവര്‍ത്തിച്ചിരുന്നു. ഹെഡ്‌ലൈന്‍സ് ടുഡേയില്‍ പ്രൊഡ്യൂസറായി ജോലി ചെയ്യുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്.

2008 സെപ്റ്റംബര്‍ 30നു രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ വിശ്വനാഥ്. നെല്‍സണ്‍ മണ്ടേല റോഡിലെത്തിയപ്പോള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. മറ്റൊരു കൊലപാതക കേസില്‍ പ്രതികള്‍ പിടിയി ലായതോടെയാണ് സൗമ്യ വധത്തിലേയും പങ്കാളിത്തം തെളിഞ്ഞത്.
സാക്ഷികളെ വിസ്തരിക്കാന്‍ എടുത്ത സമയവും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവവും വിചാരണ നീളാന്‍ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *