കൊവിന്‍ ഡാറ്റ ചോര്‍ച്ച: ബിഹാര്‍ സ്വദേശിയായ ബിടെക് വിദ്യാര്‍ഥി പ്രധാന പ്രതി

ന്യൂഡല്‍ഹി: കൊവിന്‍ ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ബിഹാര്‍ സ്വദേശിയായ ബിടെക് വിദ്യാര്‍ഥിയാണ് പ്രധാന പ്രതിയെന്ന് പൊലീസ്.

ബിഹാറില്‍ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവര്‍ ആര്‍ക്കും ഡാറ്റ വില്‍പന നടത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. 22 കാരനായ പ്രതി ബിഹാര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ബിടെക് പൂര്‍ത്തിയാക്കിയത്.

17 കാരനായ സഹോദരനെയും ഇയാളെയും വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഡല്‍ഹിയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സഹോദരങ്ങളെ ഡല്‍ഹി പൊലീസും മറ്റ് ഏജന്‍സികളും ചോദ്യം ചെയ്തുവരികയാണ്.

സഹോദരങ്ങള്‍ കൊവിന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ത്തി ഏതാനും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ടെലിഗ്രാമില്‍ അപ്ലോഡ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാന്‍ വേണ്ടിയാണ് സഹോദരങ്ങള്‍ ടെലിഗ്രാം ബോട്ട് സൃഷ്ടിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ വിവരങ്ങള്‍ ഇവര്‍ ആര്‍ക്കും വില്‍പന നടത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

നഴ്‌സായ അമ്മയുടെ ലോഗിന്‍ ഐഡിയും യോഗ്യതാപത്രങ്ങളും ഉപയോഗിച്ചാണ് ഇരുവരും കൊവിന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ത്തിയത്. ഇക്കാര്യം അമ്മ അറിഞ്ഞിരുന്നില്ല. എന്നാല്‍ കേസില്‍ അമ്മയെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

വാക്‌സീന്‍ സ്വീകരിച്ചവരുടെ ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് നമ്പറുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ചോര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കൊവിന്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *