ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനക്ക് എത്തിച്ച യുവാവ് ഡോക്ടറെ കുത്തിക്കൊന്നു

തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനക്ക് എത്തിച്ച യുവാവിന്റെ പരാക്രമത്തില്‍ കുത്തേറ്റ ഹൌസ് സര്‍ജന്‍ മരിച്ചു. കോട്ടയം സ്വദേശി ഡോ.വന്ദന ദാസ് (22) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ഡോക്ടറെ ഇവിടെയെത്തിച്ചത്. എത്തിച്ചയുടനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് പ്രതി പലതവണ കുത്തുകയായിരുന്നു. ഡോക്ടറുടെ പുറകിലും നെഞ്ചിലുമാണ് കുത്തേറ്റത്. അഞ്ചിലധികം തവണ കുത്തേറ്റിട്ടുണ്ട്. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് അതിക്രമം നടത്തിയത്. വീട്ടില്‍ വെച്ച് വഴക്കുണ്ടാക്കിയ ഇയാള്‍ തന്നെയാണ് പോലീസിനെ വിളിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ഇയാള്‍ അധ്യാപകനാണ്. നെടുമ്പന യു പി സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ കുറച്ചുദിവസങ്ങളായി സസ്‌പെന്‍ഷനിലാണ്.

ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി അടുത്തേക്ക് വന്നവരെയെല്ലാം കുത്തുകയായിരുന്നു. പോലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേരെയും യുവാവ് കുത്തിയിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കൊല്ലം അസീസിയ്യ മെഡി.കോളജില്‍ പഠിക്കുന്ന വന്ദന ഹൌസ് സര്‍ജന്‍സിക്ക് വേണ്ടിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *