ഏപ്രില്‍ ഒന്ന് മുതല്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്. എത്രയാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതെന്ന് നിശ്ചയിച്ചിട്ടില്ല.

കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്രമീറ്റര്‍ വരെയുള്ള ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുക. കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാന്‍ തയാറാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുകയും ചെയ്യുന്ന ലൈസന്‍സി/ എംപാനല്‍ഡ് എഞ്ചിനീയര്‍മാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. അപേക്ഷ നല്‍കുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെര്‍മിറ്റ് ലഭിക്കും.

തീരദേശ പരിപാലന നിയമം, തണ്ണീര്‍ത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിര്‍മാണമെന്നും കെട്ടിട നിര്‍മാണ ചട്ടം പൂര്‍ണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയുടെ ഒപ്പം നല്‍കണം. അപേക്ഷയില്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണവും യാഥാര്‍ത്ഥവുമാണെങ്കില്‍ മാത്രമേ പെര്‍മിറ്റ് ലഭിക്കൂ. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചാണ് പെര്‍മിറ്റ് നേടിയതെന്ന് തെളിഞ്ഞാല്‍ പിഴ, നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം ഉടമ സ്വന്തം ചെലവില്‍ പൊളിച്ചുനീക്കല്‍, എംപാനല്‍ഡ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ ഉണ്ടാകും. നഗരസഭകളില്‍ നടപ്പാക്കിയതിന്റെ അനുഭവങ്ങള്‍ കണക്കിലെടുത്ത് അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേയ്ക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2023 ഏപ്രില്‍ ഒന്ന് മുതല്‍ നഗരസഭകളില്‍ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെര്‍മിറ്റ് ലഭിക്കുന്നതിനായുള്ള ഉദ്യോഗസ്ഥതല പരിശോധന പൂര്‍ണമായും ഒഴിവാക്കും. പെര്‍മിറ്റ് ഫീസില്‍ യുക്തിസഹമായ വര്‍ദ്ധനവ് വരുത്തും. നിരക്ക് പിന്നീട് നിശ്ചയിക്കും. വസ്തുനികുതി അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള നിയമഭേദഗതി അടുത്ത വര്‍ഷം മുതല്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ബാധകമായിരിക്കും. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബി പി എല്‍ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു വസ്തു നികുതിയിളവ് അനുവദിച്ചിരുന്നത്.

ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്‌ക്കേണ്ടി വരില്ല. ഈ ഇളവ് ഫ്‌ലാറ്റുകള്‍ക്ക് ബാധകമായിരിക്കില്ല. അനധികൃത നിര്‍മാണം പരിശോധനയില്‍ കണ്ടെത്തിയാല്‍ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തി നടപടി സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നടപ്പിലാക്കും.

ജി ഐ എസ് അധിഷ്ഠിത മാപ്പിംഗിലൂടെ എല്ലാ കെട്ടിട നിര്‍മാണങ്ങളും കൃത്യമായി കണ്ടെത്തി നൂറ് ശതമാനം നികുതി പിരിവ് സാദ്ധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ എം കെയുടെ സഹായത്തോടെ നടപ്പിലാക്കും. തദ്ദേശ വകുപ്പിലെ സ്ഥലം മാറ്റം മാനദണ്ഡപ്രകാരം ഓണ്‍ലൈന്‍ മുഖേന മാത്രമാക്കും. ഏപ്രില്‍ 30ന് മുന്‍പ് സ്ഥലം മാറ്റം നടപ്പാക്കും. ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഇടയില്‍ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി നിയമിക്കും.

ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച് ജൂണ്‍ മുതല്‍ പരിശീലനം ആരംഭിക്കും. തദ്ദേശ വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തെ മെച്ചപ്പെടുത്താന്‍ ഗുണനിലവാര പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. ഗുണനിലവാര പരിശോധനാ ലാബുകള്‍, സാങ്കേതിക ഉപദേശക സംവിധാനം, ഡിസൈനിങ് വിഭാഗം എന്നിവ ഉള്‍പ്പെടുന്നതാകും ഗുണനിലവാര പരിശോധനാ സംവിധാനം.
പൊതുജനങ്ങളുടെ വിലയിരുത്തല്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ടായിരിക്കും. എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കും റേറ്റിംഗ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. സേവനങ്ങള്‍ സംബന്ധിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുമുള്ള പരാതികള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. ഉപജില്ലാ തലത്തില്‍ പത്ത് ദിവസത്തിലൊരിക്കലും ജില്ലാ തലത്തില്‍ 15 ദിവസത്തിലൊരിക്കലും സംസ്ഥാന തലത്തില്‍ മാസത്തിലൊര!ിക്കലും അദാലത്ത് നടത്തും. പരാതികള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും.

നഗരസഭകളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള കെ സ്മാര്‍ട്ട് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം ഏപ്രില്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതിലൂടെ ജനന മരണ റജിസ്‌ട്രേഷന്‍, വ്യാപാര ലൈസന്‍സ്, പൊതു പരാതി പരിഹാര സംവിധാനം എന്നീ സേവനങ്ങള്‍ ലഭ്യമാകും. നവംബര്‍ ഒന്നിന് എല്ലാ സേവനങ്ങളോടെയും കെ സ്മാര്‍ട്ട് പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാനാകും. എല്ലാ സേവനങ്ങളും മൊബൈല്‍ ആപ്പിലും ലഭിക്കും. സര്‍ക്കാരില്‍നിന്നും വിവിധ ഏജന്‍സികളില്‍നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരവും മാര്‍ഗനിര്‍ദേശവും സഹായവും നല്‍കുന്ന പൊതുജന സേവന കേന്ദ്രങ്ങള്‍ എല്ലാ പഞ്ചായത്തിലും ഫ്രണ്ട് ഓഫിസിനോടു ചേര്‍ന്ന് ആരംഭിക്കും.

മുപ്പതോളം ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിര്‍മാണം നടക്കുകയാണ്. ഇതില്‍ കൊച്ചി എളംകുളം, ബ്രഹ്മപുരം, വെല്ലിംഗ്ടണ്‍ ഐലന്റ്, കൊല്ലം കുര!ീപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് (രണ്ടെണ്ണം), കണ്ണൂര്‍ പടന്നപ്പാലം, ആലപ്പുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ മാടക്കത്തറ, മൂന്നാര്‍ എന്നീ പ്ലാന്റുകള്‍ മേയ് 31നു മുന്‍പ് പ്രവര്‍ത്തനക്ഷമമാകും. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്‍, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന സ്‌ക്വാഡ് എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കും.

നഗരങ്ങളിലെ ഭൂവിനിയോഗ രീതികള്‍, ജീവിതശൈലി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിന് യോജിച്ച നഗരനയം രൂപീകരിക്കാന്‍ രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി അര്‍ബന്‍ കമ്മിഷന്‍ രൂപീകരിക്കും. 2017 ജൂലൈ 31 ന് മുന്‍പ് നിര്‍മാണം ആരംഭിച്ച അനധികൃത കെട്ടിടങ്ങളെ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്രമവല്‍ക്കരണത്തിന് കാലപരിധി അവസാനിച്ചതിനാല്‍ പുതിയ വ്യവസ്ഥകള്‍ അടങ്ങിയ ചട്ടം പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *