അഗസ്റ്റാ വെസ്റ്റ്‌ലാന്റ് കേസില്‍ ഇടനിലക്കാരന്‍ സോണിയാ ഗാന്ധിയുടെ പേര് പറഞ്ഞെന്ന് അന്വേഷണ സംഘം

ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാനുള്ള ഹെലിക്കോപ്ടറുകള്‍ വാങ്ങാനുള്ള കരാറിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയാ ഗാന്ധിയുടെ പേര് പറഞ്ഞുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വെളിപ്പെടുത്തി.

എന്നാല്‍ ഏത് സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ പേര് പറഞ്ഞതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകാന്‍ പോകുന്നയാളും ഇറ്റാലിയന്‍ വനിതയുടെ മകനുമായ ഒരാളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മിഷേല്‍ പറഞ്ഞതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. മിഷേലിന് അഭിഭാഷകരെ ഏര്‍പ്പെടുത്താന്‍ അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മിഷേലിനെ ഏഴ് ദിവസത്തേക്ക് കൂടി കോടതി കസ്റ്റഡിയില്‍ വിട്ടു.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വി.വി..ഐപികള്‍ക്ക് സഞ്ചരിക്കാനായി ഹെലികോപ്ടര്‍ വാങ്ങാനായിരുന്നു കരാര്‍ നല്‍കിയത്. എന്നാല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഈ കരാര്‍ നടപ്പിലായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പിക്കെതിരായി റാഫേല്‍ അഴിമതി ആയുധമാക്കാനൊരുങ്ങിയ വേളയിലാണ് കോണ്‍ഗ്രസിനെ പുതിയ ആരോപണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *