ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ വോട്ടുചോദിച്ച് പോയിട്ടില്ല; വി.ഡി.സതീശന്‍

കൊച്ചി: താന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസ് പരിപാടിയായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവേകാനന്ദന്റെ 150ാം ജന്മദിനാഘോഷമായിരുന്നു ചടങ്ങ്. എം പി വീരേന്ദ്രകുമാറാണ് തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചത്ആര്‍ എസ് എസിന്റെ ഒരു കേന്ദ്രത്തിലേക്കും താന്‍ വോട്ട് ചോദിച്ച് പോയിട്ടില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

തനിക്കുള്ള വിമര്‍ശനം വി എസ് അച്ച്യുതാനന്ദനും ബാധകമാണ്. പി പരമേശ്വരന്റെ പുസ്തകം ആദ്യം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് വി എസ് അച്ച്യുതാനന്ദനാണ്. ഈ പുസ്തകമാണ് തൃശ്ശൂരില്‍ താന്‍ പ്രകാശനം ചെയ്തത്. പി പരമേശ്വരനെ ആര്‍ എസ് എസുകാരാനായി മാത്രമല്ല കേരളം കണ്ടത്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ മുഖ്യമന്ത്രി നേരിട്ടെത്തി റീത്ത് സമര്‍പ്പിച്ചത്. എന്നാല്‍ ബി ജെ പിക്കാര്‍ തനിക്കെതിരെ ഉപയോഗിച്ച ഈ പരിപാടിയുടെ ഫോട്ടോക്ക് ഏറ്റവും പ്രചാരം നല്‍കിയത് സി പി എമ്മുകാരാണെന്നും സതീശന്‍ പരിഹസിച്ചു.

ആര്‍ എസ് എസിനും സംഘ്പരിവാറിനും നേരെ ആക്രമിച്ചാല്‍ അത് ഹിന്ദുക്കള്‍ക്ക് എതിരായ ആക്രമണം ആകില്ല. ആര്‍ എസ് എസും സംഘ്പരിവാറും തന്നെ വിരിട്ടാന്‍ വരേണ്ട. ഒരു വര്‍ഗീയവാദിക്ക് മുന്നിലും മുട്ടുമടക്കില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടേണ്ടി വന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും.

സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാര്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞതാണെന്ന പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു. ഇതിലുണ്ടാകുന്ന ഏത് നിയമനടപടിയും നേരിടും. ഗോള്‍വാര്‍ക്കറും ഹെഡ് ഗെവാറുമെല്ലാം ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. ബി ജെ പി നേതാക്കള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ആര്‍ എസ് എസും സി പി എമ്മും ഒരേ തോണിയില്‍ യാത്ര ചെയ്യുന്നു. ആര്‍ എസ് എസിന്റെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ല. തന്നെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ആര്‍ എസ് എസും ബി ജെ പിയുമാണ്. തന്റെ വീട്ടിലേക്ക് ഏറ്റവും കൂടുതല്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് ആര്‍ എസ് എസാണ്. ആര്‍ എസ് എസുമായി ഏറ്റുമുട്ടിയുള്ളതാണ് തന്റെ കുടുംബ പാരമ്പര്യം.

ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങില്ലെന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഞാന്‍ പറഞ്ഞതാണ്. താന്‍ അവരുടെ വോട്ട് വാങ്ങിയെന്ന് പറഞ്ഞാല്‍ പറവൂറുകാര്‍ ചിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *