പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

നിരവധി കേസുകളിലെ പ്രതിയായ ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിലുള്ളത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

2021 ഡിസംബര്‍ 11നാണ് പോത്തന്‍കോട് കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ ഒരു സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമിക്കാന്‍ വന്ന സംഘത്തെ കണ്ട് വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ പിന്തുടര്‍ന്നെത്തിയ സംഘം അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സുധീഷിന്റെ കാലും വെട്ടിമാറ്റിയ ശേഷമാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് വാഹനങ്ങളില്‍ രക്ഷപ്പെടുന്നതിന്റെ സിസടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ഒട്ടകം രാജേഷടക്കമുള്ളവരാണെന്ന് പൊലീസിന് പ്രാഥമിക ഘട്ടത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഒട്ടകം രാജേഷിനെ ദിവസങ്ങള്‍ക്ക് ശേഷമാണ് പിടികൂടാനായത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേസിലെ 11 പ്രതികളെയും പൊലീസ് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരു പൊലീസുകാരന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *