കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മയടക്കം 3 പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂര്‍ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു.

തൃശ്ശൂര്‍ വരടിയം മമ്ബാട്ട് വീട്ടില്‍ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആളുകള്‍ അറിയിച്ചതിനെതുടര്‍ന്ന്, പൊലീസിത്തെത്തി മൃതദേഹം ഏറ്റെടുക്കുകയും ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയുമുണ്ടായി.

പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കില്‍ വന്ന്, സഞ്ചി ഉപേക്ഷിച്ച് പോകുന്നത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് തൃശൂര്‍ വരടിയം സ്വദേശികളായ മാനുവലും ഇയാളുടെ സുഹൃത്ത് അമലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കുറ്റകൃത്യം വെളിച്ചത്തു വന്നത്.

അയല്‍വാസികളായ മാനുവലും മേഘയും രണ്ടുവര്‍ഷത്തിലധികമായി പ്രണയത്തിലാണ്. ഇതിനിടയില്‍ മേഘ ഗര്‍ഭിണിയായി. ഇത് വീട്ടുകാര്‍ അറിയാതെ മറച്ചുവെച്ചു. വീടിന്റെ മുകളിലത്തെ മുറിയില്‍ ഒറ്റക്കായിരുന്നു മേഘ കിടന്നുറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കിടപ്പുമുറിയില്‍ വെച്ച് മേഘ പ്രസവിച്ച കാര്യവും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പ്രസവിച്ച ഉടന്‍ തന്നെ റൂമില്‍ കരുതിവെച്ചിരുന്ന വെള്ളം നിറച്ച ബക്കറ്റിലേക്ക് കുട്ടിയെ എടുത്തിട്ടു എന്നാണ് മേഘ പറയുന്നത്. പിന്നീട് കുളിച്ച് വസ്ത്രങ്ങള്‍ മാറി, കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കിക്കളഞ്ഞു. കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് സഞ്ചിയിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോണില്‍ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ മൃതദേഹമടങ്ങിയ കവര്‍ കാമുകനായ മാനുവലിനെ ഏല്‍പ്പിച്ചു. മാനുവല്‍ അയാളുടെ സുഹൃത്തായ അമലിനോട് സഹായമഭ്യര്‍ത്ഥിച്ചു.

മൃതദേഹം കത്തിച്ചു കളയാം എന്ന ഉദ്ദേശത്തോടെ ഇരുവരും ബൈക്കില്‍ കയറി മുണ്ടൂരിലെ പെട്രോള്‍ പമ്ബില്‍ പോയി 150 രൂപയുടെ ഡീസല്‍ വാങ്ങി. എന്നാല്‍ അനുയോജ്യ സാഹചര്യം ഇല്ലാത്തതിനാല്‍ മൃതദേഹം കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേക്ക് പോയി. അവിടെ ആളുകള്‍ കൂടി നിന്നിരുന്നതിനാല്‍ അതിനും സാധിച്ചില്ല. അതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് ബൈക്കില്‍ പൂങ്കുന്നം എംഎല്‍എ റോഡ് കനാല്‍ പരിസരത്തേക്ക് എത്തിയത്. ബൈക്ക് അവിടെ നിര്‍ത്തി കനാലിന്റെ വരമ്ബിലൂടെ നടന്ന്, മേഘ കൊടുത്തുവിട്ട പ്ലാസ്റ്റിക് കവര്‍ തുറന്ന്, മൃതദേഹമടങ്ങിയ സഞ്ചി കനാലിലെ വെള്ളത്തില്‍ ഇറക്കി വെച്ച് വേഗത്തില്‍ തിരിച്ചു പോവുകയും ചെയ്തു.

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതു മുതല്‍ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയുടെ കൃത്യമായ മേല്‍നോട്ടത്തില്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വികെ രാജു, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം.കെ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വിരലടയാള വിദഗ്ദര്‍, സയന്റ്ഫിക് ഓഫീസര്‍, ഡോഗ് സ്‌ക്വാഡ് പൊലീസ് ഫോട്ടാഗ്രാഫര്‍ , ഷാഡോ പൊലീസ് എന്നിവരുടെ സേവനം ഇതിനായി വിനിയോഗിക്കപ്പെട്ടു. തൃശൂര്‍ സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ മുഴുവന്‍ നിരീക്ഷിച്ചു. സംശയാസ്പദമായ ആളുകളെ വിശദമായി ചോദ്യം ചെയ്തു. പഴുതടച്ചതും ശാസ്ത്രീയ രീതിയിലുള്ളതുമായ അന്വേഷണമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുവാന്‍ സഹായിച്ചത്.

അറസ്റ്റിലായ മേഘ എം.കോം. ബിരുദധാരിയും തൃശൂരില്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയുമാണ്. മാനുവല്‍ പെയിന്റിങ്ങ് തൊഴിലാളിയാണ്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ശിശുവിന്റെ ഡി.എന്‍.എ പരിശോധന എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കൂടുതല്‍ നടത്തുവാനുണ്ടെന്നും പ്രതികളെ അറസ്റ്റ്‌ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ, അസി. കമ്മീഷണര്‍ വികെ രാജു എന്നിവര്‍ അറിയിച്ചു. തൃശൂര്‍ ടൌണ്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ രമിന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ.ജി. ജയനാരായണന്‍, ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ജീവന്‍ ടി.വി, എം.എസ്. ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്ത അന്വേഷണ സംഘാംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *