ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ റിമാന്‍ഡ് നീട്ടി; എത്രകാലം ജയിലില്‍ ഇടുമെന്ന് ഹൈക്കോടതി

കൊച്ചി/പത്തനംതിട്ട : ശബരിമലയില്‍ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ റിമാന്‍ഡ് നീട്ടി. 14 ദിവസത്തേക്കു കൂടിയാണു റിമാന്‍ഡ് നീട്ടിയത്. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ലളിതയെന്ന സ്ത്രീയെ തടഞ്ഞെന്നാണു കേസ്.


തന്നെ ആജീവനാന്തം ജയിലില്‍ ഇടാനുള്ള ഗൂഢാലോചനയാണു സര്‍ക്കാരിന്റേതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അതിന്റെ ഭാഗമായിട്ടാണു ചായ വാങ്ങിത്തന്ന സിഐയെ സസ്‌പെന്‍ഡ് ചെയ്തത്. മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണു ശബരിമലയില്‍ ദര്‍ശനത്തിനു പോയ തന്നെ പിടിച്ചു ജയിലില്‍ ഇട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, സുരേന്ദ്രനെതിരായ ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അദ്ദേഹം നിയമം കയ്യിലെടുത്തുവെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് ഹൈക്കോടതി ചോദിച്ചു.
സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളത്. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ല. പ്രതിഷേധ ദിനത്തില്‍ ശബരിമലയിലേക്ക് എന്തിനാണു പോയതെന്നും കോടതി ചോദിച്ചു. സ്ത്രീയെ തടഞ്ഞത് ആസൂത്രണം ചെയ്തത് സുരേന്ദ്രനാണെന്നു സര്‍ക്കാര്‍ പറഞ്ഞതോടെ, സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും.

Leave a Reply

Your email address will not be published. Required fields are marked *