സില്‍വര്‍ ലൈന്‍ അശാസ്ത്രീയം; ബദല്‍ പദ്ധതി വേണമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പ്രോജക്റ്റ് അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

യു.ഡി.എഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എം.എം ഹസനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം വളരെ കുറവാണെന്നും അവര്‍ പറഞ്ഞു.

പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയാണ് അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അലൈന്‍മെന്‍റ് പോലും തീരുമാനമാകാതെ സ്ഥലമെടുപ്പ് നടപടികള്‍ എന്തിനുവേണ്ടിയാണെന്നും സതീശന്‍ ചോദിച്ചു.

പദ്ധതി സംബന്ധിച്ച്‌ എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഉപസമിതി പഠനം നടത്തിയിരുന്നു. തീര്‍ത്തും അപ്രായോഗികവും അശാസ്ത്രീയവുമാണ് പദ്ധതിയെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍.

2019 ലെ എസ്റ്റിമേറ്റ് അനുസരിച്ച്‌ ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ്. വലിയ തോതില്‍ സ്ലമേറ്റെടുക്കുകയും വേണം. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതങ്ങളോ സാമൂഹിക ആഘാതങ്ങളോ വിലയിരുത്തിയിട്ടില്ല. കേരളത്തെ രണ്ടായി മുറിക്കുന്ന തരത്തില്‍ ഇരുവശത്തും നാലു മീറ്ററോളം ഉയരത്തില്‍ മതില്‍ കെട്ടി തിരിച്ചാണ് റെയില്‍ പാതയുണ്ടാക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ഒരു മഴ പെയ്താല്‍ വെള്ളക്കെട്ടുണ്ടാകുന്ന കേരളത്തില്‍ ഈ റെയില്‍ പാത ഒരു ഡാമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചെലവും ആഘാതങ്ങളും കുറഞ്ഞതും പ്രായോഗികവുമായ ബദല്‍ പദ്ധതിയാണ് കേരളത്തിന് വേണ്ടതെന്നും സതീശന്‍ പറഞ്ഞു. അപ്രായോഗികമായ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ പ്രക്ഷോഭരംഗത്ത് യു.ഡി.എഫ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *