ശബരിമല വിഷയത്തില്‍ സഭയില്‍ ശക്തമായ പ്രതിഷേധം; സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു

തിരുവനന്തപുരം: ബാനറുകളും പ്ലക്കാര്‍ഡുകളുമായി ശബരിമല വിഷയം ഉന്നയിച്ച് നിമയസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചു. ഒപ്പമുള്ളവരില്‍ ചിലര്‍ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അസാധാരണസാഹചര്യമെന്ന് പ്രതികരിച്ച സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.


ചോദ്യോത്തരവേളയിലെ പ്രതിഷേധം എന്തിനെന്നും ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവിനു സംസാരിക്കാന്‍ അവസരം നല്‍കി. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. ഇതിനിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ ആരോപണങ്ങളുന്നയിച്ചു. മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ 45 മിനിറ്റ് നല്‍കിയതു ശരിയായില്ലെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. ചോദ്യോത്തരവേള ഇല്ലാതെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടാനായില്ല. എന്നാല്‍ അങ്ങനെ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുന്നേറ്റുനിന്നപ്പോള്‍ അവസരം നല്‍കിയില്ലെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. അതേസമയം, സര്‍ക്കാരിനെതിരെ ശബരിമല സംഭങ്ങള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് പി.സി. ജോര്‍ജ്, ഒ.രാജഗോപാല്‍, റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവര്‍ കറുത്ത വേഷം ധരിച്ചാണ് സഭയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *