നടൻ ദിലീപ് കുമാർ അന്തരിച്ചു
മുംബൈ: പ്രമുഖ ബോളിവുഡ് നടൻ ദിലീപ് കുമാർ(98) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ 30നാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. നടി സൈറ ബാനുവാണ് ഭാര്യ.
ജൂണിൽ തന്നെ രണ്ട് തവണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂൺ ആറിനായിരുന്നു ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ജൂൺ 11 ന് ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂൺ മുപ്പതിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
1944 ലാണ് ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടനാണ് ദിലീപ് കുമാർ. ഷാരൂഖ് ഖാനാണ് അദ്ദേഹത്തിനൊപ്പം ഈ റെക്കോർഡ് പങ്കിടുന്ന മറ്റൊരു നടൻ. 1991ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. ദാദാസാഹിബ് ഫാൽകേ അവാർഡ്, പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-ഇംതിയാസ് എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
നയാ ദൗർ, മുഗൾ-ഇ-അസം, ദേവദാസ്, റാം ഔർ ശ്യാം, അന്ദാസ്, മധുമതി, ഗംഗ ജമുന എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. 1998 ൽ പുറത്തിറങ്ങിയ ഖ്വിലയാണ് അവസാനം അഭിനയിച്ച ചിത്രം.