‘ജാനു തന്നത് വായ്പ വാങ്ങിയ പണം’: സി.കെ. ശശീന്ദ്രന്‍

കല്‍പ്പറ്റ: സി കെ ജാനു തനിക്ക് നല്‍കിയത് കടം വാങ്ങിയ പണമാണെന്ന് മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ നല്‍കിയ പണം, ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശശീന്ദ്രന്‍.

വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പണത്തില്‍ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാര്‍ച്ചിലും തന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്ബത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു.

ആദ്യം താന്‍ അവരെ ഡ്രൈവേഴ്‌സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്തുകൊണ്ടോ അവിടെനിന്ന് ലോണ്‍ ലഭിച്ചില്ല. 2019 ഒക്ടോബര്‍ മാസത്തില്‍ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു. 2020-ല്‍ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെത്തന്നു. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാര്‍ച്ചിലും തന്നു. പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നല്‍കിയതെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. വ്യക്തിപരമായ സാമ്ബത്തിക സഹായം എന്ന നിലയ്ക്കാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വച്ച്‌ കെ സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറിയതിന്റെ പിറ്റേന്ന് തന്നെ കല്‍പറ്റയിലെ ബാങ്കിലെത്തി ജാനു സി കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് പണം നല്‍കിയെന്നായിരുന്നു ആരോപണം. 450000 രൂപ നല്‍കിയെന്നും തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും എംഎസ്‌എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *