കൊച്ചിയുടെ വികസനം മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യം: മന്ത്രി മുഹമ്മദ് റിയാസ്

എറണാകുളം : കൊച്ചി നഗരത്തിന്റെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണെന്ന് പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

കൊച്ചി നഗരത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും ശ്രദ്ധിച്ചു ഇടപെടേണ്ട പ്രദേശമായാണ് കൊച്ചി കോര്‍പ്പറേഷനെ സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭരണ ഉദ്യോഗസ്ഥതല ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി സംസ്ഥാനതലത്തില്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഫോര്‍ട്ട് കൊച്ചി ചീനവലകളുടെ നവീകരണവും സംരക്ഷണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ലോകോത്തര നിലവാരമുള്ള ടോയ്‌ലറ്റ് സമുച്ചയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോര്‍പറേഷനും ടൂറിസം വകുപ്പുമായി ചേര്‍ന്ന് കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു

തമ്മനം പുല്ലേപ്പടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. വൈറ്റില ഫ്‌ളൈ ഓവറിന്റെ താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ പൊതു ടോയ്‌ലറ്റ് നിര്‍മ്മിക്കും. പൊതുമരാമത്തുവകുപ്പിന്റെ സ്ഥലങ്ങളില്‍ സ്വകാര്യ പരസ്യ കമ്ബനികള്‍ കയ്യേറിയിരിക്കുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത് . പൊതുമരാമത്തുവകുപ്പിന്റെ സ്ഥലം അളക്കാനും റിപ്പോര്‍ട്ട് നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും. കയ്യേറ്റങ്ങളോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കും ജനങ്ങളുടെ സ്വത്തിനും നേരെയുള്ള കടന്നു കയറ്റമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

 

Leave a Reply

Your email address will not be published. Required fields are marked *