പമ്പയില്‍ ആശുപത്രിക്ക് സമീപം സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു
പമ്പ: പമ്പയില്‍ ആശുപത്രിക്ക് സമീപം സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ്, ദേവസ്വം ബോർഡിന് നോട്ടീസ് നൽകി.
മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ വ്യക്തമായത്. സർക്കാർ ആശുപത്രിക്ക് സമീപം സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നത് ചെന്നെത്തുന്നത് പമ്പാ നദിയിലേക്കാണ്. സെപ്റ്റിക് ടാങ്കുകൾ നിറയുമ്പോൾ ഞുണുങ്ങാറിന് സമീപമുള്ള മാലിന്യ സംസ്കരണ പ്ലാൻറിലേക്ക് പമ്പ് ചെയ്ത് നീക്കുകയാണ് പതിവ്. പമ്പിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. പമ്പിംഗ് നടത്താൻ വേണ്ട ഇലക്ട്രിക് പാനൽ ബോർഡ് സ്ഥാപിക്കാത്തത് കാരണം.
മനുഷ്യ വിസർജ്യം ഖര, ദ്രാവക രൂപത്തിൽ വേർതിരിക്കുന്ന ഉപകരണമാണ് പാരലൽ പ്ലേറ്റ് സെപ്പറേറ്റർ. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്ന ഇൻസിനറേറ്ററും പ്രവർത്തനം തുടങ്ങിയിട്ടില്ല. ബർണർ തകരാറിലായതാണ് കാരണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ്. എൻജിനീയർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മണ്ഡലകാലം തുടങ്ങിയിട്ടും മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവർത്തന സജ്ജമായില്ല എന്നത് ദേവസ്വം ബോർഡിനുണ്ടായ വലിയ വീഴ്ചയാണ്.