രണ്ടാം തരംഗം ഗുരുതരം; നാലാഴ്ച നിർണായകമെന്ന് സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് അതിവേഗത്തിൽ കോവിഡ് വ്യാപിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം. രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ ഗൗരവതരമാണ് എന്നും അടുത്ത നാലാഴ്ച നിർണായകമാണ് എന്നും മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ ജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. അടുത്ത നാലാഴ്ച അതിനിർണായകമാണ്. എന്നാലും ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണ് രാജ്യത്തുള്ളത്- മന്ത്രാലയം അറിയിച്ചു.
ശാസ്ത്രീയമായ രീതിയിലാണ് കോവിഡ് വാക്‌സിനേഷൻ മുമ്പോട്ടു പോകുന്നതെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ പ്രതിദിന എണ്ണത്തിൽ ഇന്ത്യ യുഎസിനെയും ബ്രസീലിനെയും പിന്തള്ളിയിട്ടുണ്ട്.
96,982 കേസുകളും 442 മരണവുമാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ അമ്പതിനായിരത്തോളം കേസുകൾ മഹാരാഷ്ട്രയിലാണ്.