രാജ്യത്ത് 18 സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം വന്ന വൈറസ്

ന്യൂഡല്‍ഹി: രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസിന്‍റെ (ഡബിള്‍ മ്യൂട്ടന്‍റ് വേരിയന്‍റ്) സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്ക് പുറമേയാണിത്.

വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നതുമായി പുതിയ വകഭേദങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. രോഗപ്പകര്‍ച്ചാ പഠനങ്ങളും ജനിതക പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ജനിതക മാറ്റം സംഭവിച്ച 771 സാംപിളുകളാണ് കണ്ടെത്തിയത്. ഇതില്‍ 736 എണ്ണവും കൊറോണ വൈറസിന്‍റെ യു.കെ വകഭേദമാണ്. 34 ദക്ഷിണാഫ്രിക്കന്‍ വകഭേദം, ഒരു ബ്രസീലിയന്‍ വകഭേദം എന്നിവയാണ് കണ്ടെത്തിയത്. 18 സംസ്ഥാനങ്ങളില്‍ നിന്നായാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച 47,262 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 275 പേര്‍ മരിക്കുകയും ചെയ്തു. 132 ദിവസത്തിനിടയിലെ ഏറ്റവുമുയര്‍ന്ന രോഗവ്യാപന നിരക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *