കേരളത്തിന് ആദ്യഘട്ടത്തില്‍ 4.35 ലക്ഷം വയല്‍ കൊവിഡ് വാക്‌സിന്‍

തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35, 500 വയല്‍ വാക്‌സിന്‍ ലഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. ഒരു വയല്‍ വാക്‌സിന്‍ പൊട്ടിച്ചാല്‍ ആറ് മണിക്കൂറിനുളളില്‍ ഉപയോഗിച്ച്‌ തീര്‍ക്കണം. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുളള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി കഴിഞ്ഞു.

മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് കേരളത്തില്‍ ആദ്യം വാക്‌സിന്‍ നല്‍കുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം വയല്‍ കൊവിഡ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടത്.

കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്‌സിന്‍ അനിവാര്യമാണെന്ന കാര്യവും കണക്കുകള്‍ ഉദ്ധരിച്ച്‌ കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ടായിരുന്നു.

ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായ കേരളത്തില്‍ മരണനിരക്ക് കുറച്ച്‌ നിര്‍ത്താനായതും വ്യാപനത്തിന്റെ തോത് വൈകിപ്പിക്കാനായതും ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെയാണെന്നും നിലവിലെ അവസ്ഥയില്‍ രോഗ വ്യാപനം കൂടുമെന്നുളള മുന്നറിയിപ്പും കേന്ദ്രത്തെ കേരളം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *