സര്‍ക്കാറിന്‍റെ നേട്ടത്തില്‍ അസ്വസ്ഥരാകുന്ന ചിലര്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നു : മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയുടെ ഏറെക്കാലത്തെ സ്വപ്നമായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായാണ് പാലങ്ങളുടെ ഉദ്ഘാടനം നടന്നത്.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന വൈറ്റില ൈഫ്ലഓവര്‍, ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന സര്‍ക്കാറിന്‍റെ പ്രതിനിധിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒപ്പം മുടങ്ങിക്കിടന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നതിന്‍റെ അഭിമാനവും. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, പലവിധ പ്രതിസന്ധികള്‍ ഇതിനിടയില്‍ ഉണ്ടായി.ഇതിനെയെല്ലാം മറികടന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് ഇപ്പോള്‍ പാലം പൂര്‍ത്തിയാക്കിയത്.

സംസ്ഥാന സര്‍ക്കാറിന്‍റെ ഫണ്ട് ഉപയോഗിച്ച്‌ ദേശീയപാതയില്‍ നിര്‍മിക്കുന്ന പാലമാണിത്. ഇത് കേന്ദ്ര ഏജന്‍സിയാണ് നിര്‍മിച്ചിരുന്നതെങ്കില്‍ ടോള്‍ പിരിവ് ഉണ്ടാകുമായിരുന്നു. പാലം യാഥാര്‍ഥ്യമാകുന്നതോടെ ഇവിടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം വൈറ്റില പാലം തുറന്നുകൊടുത്ത വി4 കേരളക്കെതിരെ രൂക്ഷമായ രീതിയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ‘മികച്ച രീതിയില്‍ നിര്‍മിച്ച മേല്‍പ്പാലം സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ അസ്വസ്ഥപ്പെടുന്ന ചിലരുണ്ടാകാം. ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി ഘട്ടത്തിലോ ഇവരെ കാണാനാകില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിച്ചപ്പോള്‍ ഇവരുടെ രോഷം കണ്ടില്ല. തൊട്ടടുത്തുള്ള മറ്റൊരു പാലത്തില്‍ അഴിമതിയുടെ ഭാഗമായി ബലക്കുറവ് സംഭവിച്ചപ്പോഴും ഇവരുണ്ടായില്ല.

മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തീകരിച്ചപ്പോള്‍ ഇവര്‍ കുത്തിത്തിരിപ്പുമായി പ്രത്യക്ഷപ്പെടുന്നതാണ് കണ്ടത്. പ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ അതിലൂടെ പ്രശസ്തി നേടുകയാണ് ഇവരുടെ തന്ത്രം. കേവലം ചെറിയ ആള്‍ക്കൂട്ടം മാത്രമാണവര്‍. നീതിപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവര്‍ വരെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കുകയാണ്. ഇവരോട് സഹതാപം മാത്രമേയുള്ളൂ’ -മുഖ്യമന്ത്രി പറഞ്ഞു.

വൈറ്റില ജങ്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച്‌ റോഡ് അടക്കം 717 മീറ്റര്‍ നീളത്തില്‍ 85 കോടി െചലവിട്ടാണ് പാലം പണിതത്. 2017 ഡിസംബര്‍ 11നാണ് നിര്‍മാണം തുടങ്ങിയത്. ഉദ്ഘാടന ശേഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ നേതൃത്വത്തില്‍ പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു.

2018 മാര്‍ച്ചിലാണ് കുണ്ടന്നൂര്‍ പാലത്തിന്‍റെ നിര്‍മാണം തുടങ്ങിയത്. കൊച്ചി- ധനുഷ്കോടി ദേശീയപാതക്ക് മുകളിലൂടെ അപ്രോച്ച്‌ റോഡ് അടക്കം 701 മീറ്റര്‍ നീളത്തില്‍ 74 കോടിയിലധികം െചലവിട്ടാണ് കുണ്ടന്നൂര്‍ പാലം നിര്‍മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *