രാജ്യത്ത് ആദ്യം നല്‍കുക കൊവിഷീല്‍ഡ് വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യം വിതരണം ചെയ്യുക സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിനാകുമെന്ന് എയിംസ് മേധാവി ഡോ. റണ്‍ദീപ് ഗുലേറിയ. അടിയന്തര സാഹചര്യമുണ്ടാവുകയോ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയോ ചെയ്‌താല്‍ മാത്രം ഒരു ബാക്ക് അപ്പെന്ന നിലയില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ഉപയോഗിക്കുമെന്നും ഗുലേറിയ പറഞ്ഞു.

“ഇത് നമ്മുടെ രാജ്യത്തിന് ഒരു മികച്ച ദിവസമാണ്, പുതുവര്‍ഷം ആരംഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിത്. രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. ഇത് ചിലവ് കുറഞ്ഞതും ഉപയോഗപ്രദവുമാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വാ‌ക്‌സിന്‍ പുറത്തിറക്കും.” ഡോ. റണ്‍ദീപ് ഗുലേറിയ പറഞ്ഞു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് 50 മില്യണ്‍ ഡോസുകള്‍ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞുവെന്നും ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് ഇതിലൂടെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഗുലേറിയ പറഞ്ഞു. കൊവിഷീല്‍ഡ് വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് കൃത്യമായി വിലയിരുത്താന്‍ സാധിക്കാത്തതിനാല്‍ കൊവാക്‌സിന്‍ ബാക്ക് അപ്പ് എന്ന രീതിയിലാകും ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീല്‍ഡ്,​ കൊവാക്‌സിന്‍ എന്നീ കൊവിഡ് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍​ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് എയിംസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *