യുവതിയെ പീഡിപ്പിച്ച കേസിൽ പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ

തിരുവനന്തപുരം പാങ്ങോട് കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇര സത്യവാങ്മൂലത്തിൽ പറയുന്നു.

സത്യവാങ്മൂലം ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസിൽ റിമാൻഡിലായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം അനുവദിച്ചു. ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചത്. ഉദ്യോഗസ്ഥൻ്റെ നിർദേശപ്രകാരം കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി തിരുവനന്തപുരം പാങ്ങോടുള്ള ആരോഗ്യപ്രവർത്തകൻ്റെ വീട്ടിൽ യുവതി എത്തിയിരുന്നു. ഇവിടെ വച്ചു പീഡനം നടന്നുവെന്നായിരുന്നു യുവതി ആദ്യം പൊലീസിന് നൽകിയ മൊഴി.

തുടർന്ന് വെള്ളറടയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ യുവതി വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവിടെ നിന്നുമാണ് പീഡനം നടന്ന പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *