ആറ്റിലേക്ക് ചാടിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് നിന്നും കാണാതായ പെണ്‍കുട്ടികളുടേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ചെമ്പു മുറിഞ്ഞപുഴയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ ആലപ്പുഴ പൂച്ചാക്കല്‍ ഊടുപുഴയിലാണ് 21 കാരിയായ അഞ്ചൽ സ്വദേശി അമൃതയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പെരുമ്പളം സൗത്തില്‍ നിന്ന് ആയൂർ സ്വദേശിനി ആര്യയുടെയും മൃതദേഹം കണ്ടെത്തി. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് മുറിഞ്ഞപുഴ പാലത്തില്‍ നിന്നും മൂവാറ്റുപുഴയാറ്റിലേക്ക് പെണ്‍കുട്ടികള്‍ ചാടിയത്. ഇരുവരുടെയും ചെരുപ്പുകളും തൂവാലയും പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു അമൃതയും ആര്യയും. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരില്‍ ശനിയാഴ്ച രാവിലെ വീടുകളില്‍ നിന്നു പോയതെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അമൃതയുടെ വിവാഹം നടത്താന്‍ അടുത്ത ബന്ധുക്കള്‍ തീരുമാനമെടുത്തിരുന്നു. വിവാഹത്തോടെ ഇരുവരും വേര്‍പിരിയേണ്ടി വരുമെന്ന ആശങ്ക പലരോടും പങ്കുവെച്ചിരുന്നതായി പോലീസ് പറയുന്നു. ഈ ആശങ്കയാകാം ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. വൈക്കം പോലീസ് തുടർനടപടികള്‍ സ്വീകരിച്ചു.