ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസ് രാജി വച്ചു

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് രാജിവച്ചു. ഇവര്‍ക്ക് എതിരെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ലമെന്ററി സമിതിയുടെ ചോദ്യം ചെയ്യലിന് വിധേയയായ ശേഷമാണ് അന്‍ഖി ദാസിന്റെ രാജി.

ജനസേവനത്തിന് ഇറങ്ങാന്‍ വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് അന്‍ഖി രാജി വച്ചതെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് ഇന്ത്യയുടെ ആദ്യകാല ജീവനക്കാരില്‍ ഒരാളാണ് അന്‍ഖിയെന്നും കമ്ബനിയുടെ 9 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് പ്രധാന്യമേറിയ ഒരു റോള്‍ അന്‍ഖി വഹിച്ചിരുന്നുവെന്നും അജിത് മോഹന്‍ അറിയിച്ചു.

ബിജെപിയെ പിന്തുണച്ച്‌ ഫേസ്ബുക്ക് ജീവനക്കാരുടെ ഗ്രൂപ്പിലും ഇവര്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി ആരോപണമുണ്ട്. ആരോപണം ഉയര്‍ന്ന് രണ്ടര മാസത്തിന് ശേഷമാണ് അന്‍ഖിയുടെ രാജി. രാജ്യത്തെ 300 ദശലക്ഷം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ എങ്ങനെയാണ് രാഷ്ട്രീയപരമായ വിവരങ്ങളുടെ നിയന്ത്രണം എന്ന ചോദ്യമാണ് അന്‍ഖിയോട് ഫേസ്ബുക്ക് ജീവനക്കാരില്‍ നിന്നും, ഇന്ത്യന്‍ പൊതുരംഗത്ത് നിന്നും ഉയര്‍ന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അങ്കിദാസിനെ പാര്‍ലമെന്ററി സമിതി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ നയരൂപീകരണ വിഭാഗം മേധാവിയായ അങ്കിദാസിന് പുറമെ ബിസിനസ് വിഭാഗം മേധാവി അജിത്ത് മോഹനും പാര്‍ലമെന്ററി സമിതിക്ക് മുമ്ബാകെ ഹാജരായി.

വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ നിഷ്പക്ഷതയില്‍ കരിനിഴല്‍ വീണത്. അങ്കി ദാസ് വഴി ഫെയ്‌സ്ബുക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതായാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ബി.ജെ.പി നേതാവ് രാജാ സിംഗിനെതിരെ നടപടി സ്വീകരിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വാള്‍ സ്ട്രീറ്റിന്റെ വെളിപ്പെടുത്തല്‍. ഈ വിവാദങ്ങളാണ് അങ്കിദാസിന്റെ രാജിയില്‍ കലാശിച്ചിരിക്കുന്നത്.

അതേസമയം ഫെയ്‌സ്ബുക്കിന് രാഷ്ട്രീയമില്ലെന്നും പുതിയ ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്ബനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് വിധേനയുമുള്ള വെറുപ്പും വിദ്വേഷവും തള്ളിപ്പറയുന്നുവെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ നീല്‍ പോട്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിനെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം അയച്ച കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതം, ജാതി, വംശം, ദേശീയത തുടങ്ങിയവയുടെ പേരിലുള്ള വിദ്വേഷ പ്രചാരണം അനുവദിക്കില്ല. അത്തരം ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ട്. തുടര്‍ന്നും അപ്രകാരം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *