അവയവദാന മാഫിയ: സ്വകാര്യ ആശുപത്രികളും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അയവദാന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ റിപ്പോർട്ട്. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാനുളള ശ്രമമുണ്ടെന്നും തൃശൂർ കേന്ദ്രമാക്കിയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക ഏജന്റുമാരാണ് സർക്കാർ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവയവദാനത്തിനായി ആളുകളെ എത്തിക്കുന്നത്.

റിപ്പോർട്ടിന് പിന്നാലെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് അധികൃതർ നൽകുന്ന സൂചന. തൃശൂർ എസ് പി സുദർശനാണ് കേസ് അന്വേഷിക്കുന്നത്.

ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നേരിട്ടുനടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തെ അവയവദാനമാഫിയയെക്കുറിച്ചുളള സൂചനകൾ ലഭിച്ചത്. തൃശൂരിലെ കൊടുങ്ങല്ലൂരിൽ നിരവധി പാവപ്പെട്ടവർ മാഫിയയുടെ കുരുക്കിൽ വീണിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രത്യേക ഏജന്റുമാരാണ് ഇവരെ പറഞ്ഞുപറ്റിച്ച് അവയവദാനത്തിനായി എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണിതെന്നും രോഗികൾക്ക് അവയവങ്ങൾ ദാനം ചെയ്താൽ നിങ്ങൾക്ക് പണം ലഭിക്കും എന്നുപറഞ്ഞാണ് ഏജന്റുമാർ ആൾക്കാരെ എത്തിക്കുന്നത്. നാമമാത്രമായ പ്രതിഫലമാണ് അവയവം ദാനംചെയ്യുന്നവർക്ക് ഏജന്റുമാർ നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ആരാണ് തട്ടിപ്പിന് പിന്നിലെന്നോ, ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നോ റിപ്പോർട്ടിൽ പറയുന്നില്ല. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ചില ആശുപത്രികളിലേക്കാണ് അവയവങ്ങൾ എത്തിക്കുന്നതെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *