ശബരിമലയിലെ അവലോകന യോഗത്തില്‍ വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ശബരിമലയിലെ അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ദേവസ്വം എസ്പി പി.ബിജോയ് പമ്പയിലെത്തി സുരക്ഷാ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെ മൊഴികൂടി രേഖപ്പെടുത്തിയശേഷം റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് കൈമാറും. കേസെടുക്കാനുള്ള അധികാരം ദേവസ്വം വിജിലന്‍സിനില്ലാത്തതിനാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് ദേവസ്വം ബോര്‍ഡ് തുടര്‍ നടപടികള്‍ സ്വീകരിക്കും.


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്ന ഒക്ടോബര്‍ 17ാം തീയതി ദേവസ്വം മന്ത്രി സന്നിധാനത്തു വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിനെത്തിയ രണ്ടു വനിതാ ഉദ്യോഗസ്ഥരെ സുരക്ഷാ ജീവനക്കാരന്‍ പമ്പയില്‍വച്ചു തടഞ്ഞെന്നാണ് ആരോപണം. 17ാം തീയതി വൈകിട്ട് അഞ്ചു മണിക്കാണു നട തുറന്നത്. രാവിലെ പത്തു മണിക്കുശേഷം തീര്‍ഥാടകരെ കടത്തിവിടാനും സുപ്രീംകോടതി നിര്‍ദേശം അനുസരിച്ചു യുവതികളെ ആരെയും തടയരുതെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. വനിതാ ഉദ്യോഗസ്ഥര്‍ പമ്പയിലെത്തിയതോടെ പ്രതിഷേധക്കാര്‍ ബഹളമുണ്ടാക്കി. ഇവരെ സന്നിധാനത്തേക്കു പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഒടുവില്‍ ഗാര്‍ഡ് റൂമില്‍ കയറി പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചശേഷമാണ് ഇവരെ സന്നിധാനത്തേക്കു പോകാന്‍ അനുവദിച്ചതെന്നാണ് ഉയര്‍ന്ന ആരോപണം. തുടര്‍ന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറോടു റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. ഇതിനുശേഷമാണു വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *