കെ. ടി ജലീലും കടകംപള്ളി സുരേന്ദ്രനും യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയെന്ന് സരിത്തിന്‍റെ മൊഴി
കൊച്ചി: അനൌദ്യോഗിക കാര്യങ്ങള്‍ക്കായി മന്ത്രി കെ. ടി ജലീലും കടകംപള്ളി സുരേന്ദ്രനും യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയെന്ന് സരിത്തിന്‍റെ മൊഴി. ഇ.ഡിക്ക് നല്‍കിയ മൊഴിയിലാണ് ജോലി ശുപാര്‍ശയടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഇവര്‍ എത്തിയിരുന്നതായി പറയുന്നത്.
കാന്തപുരം അബൂബക്കര്‍ മുസലിയാരും മകനും വന്നിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുമായി യാതൊരു അടുപ്പവും ഇല്ലെന്നും ഔദ്യോഗികമായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്ന നല്കിയ മൊഴിയും പുറത്ത് വന്നു.
എന്‍ഫോഴ്‍സ്‍മെന്‍റിന് നല്കിയ മൊഴിയിലാണ് മന്ത്രിമാരുടെ കോണ്‍സുലേറ്റ് സന്ദര്‍ശനത്തെ കുറിച്ച് സരിത്ത് പറയുന്നത്. മകന്‍റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി കോണ്‍സുലേറ്റില്‍ എത്തിയതെന്നാണ് സരിത്ത് പറയുന്നത്. കോൺസുലര്‍ ജനറലുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്.
മന്ത്രി ജലീലും നിരവധി തവണ കോൺസുലേറ്റിൽ എത്തി. ഭക്ഷ്യകിറ്റുകളുടെ കാര്യത്തിനാണ് ജലീലിന്‍റെ സന്ദര്‍ശനം. ആയിരം ഭക്ഷ്യകിറ്റുകൾ ജലീൽ ആവശ്യപ്പെട്ടിരുന്നു.