നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം
കൊല്ലം : കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തില്‍ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹ്യ ചെയ്ത സംഭവത്തില്‍, പ്രതി ഹാരിസിന്‍റെ സഹോദരഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കൊല്ലം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ലക്ഷ്മി പ്രമോദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. ഹാരിസിന്‍റെ മാതാവ് ആരിഫാബീവിക്കെതിരെയും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഒക്ടോബർ ആറ് വരെ ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. നടിക്കെതിരെ തെളിവുകള്‍ ഒന്നുതന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു കോടതി മുന്നാകെ പ്രോസിക്യൂഷന്‍റെ വാദം. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ഫോണ്‍ ഇപ്പഴും സൈബര്‍സെല്ലിന്‍റെ കയ്യിലാണുള്ളത്. അവരുടെ കയ്യില്‍ നിന്ന് ഇനിയും നിയമപരമായ ഒരു മറുപടി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കുമെന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ ഉറപ്പ് നല്‍കിയിരുന്നതായി മരിച്ച യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംസ്ഥാന ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.