119 സിനിമകള്‍; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുള്ള സ്ക്രീനിങ് ആരംഭിച്ചു

തിരുവനന്തപുരം: 2019ലെ സംസ്ഥാന പുരസ്കാരം നിര്‍ണയിക്കുന്നതിനുള്ള ജൂറി സിനിമകളുടെ സ്ക്രീനിങ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്ക്രീനിങ് പരിപാടികള്‍ തുടങ്ങിയത്. ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തു.

സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ കാലാവധി ഏഴ് ദിവസമാക്കി നിജപ്പെടുത്തിയ പശ്ചാത്തലത്തില്‍ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന ജൂറി ചെയര്‍മാന്‍ മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍ ഭൂമിനാഥനും സ്ക്രീനിങ്ങിനെത്തി. സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, സൗണ്ട് എന്‍ജിനിയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റു അംഗങ്ങള്‍. രണ്ട് സബ് കമ്മിറ്റികളായാണ് ജുറി സിനിമകള്‍ കാണുന്നത്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമു കാര്യാട്ട് സ്ക്രീനിലും എല്‍.വി പ്രസാദ് തിയറ്ററിലുമാണ് പ്രദര്‍ശനങ്ങളുള്ളത്. 119 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി എത്തിയത്. ഇവയില്‍ അഞ്ചെണ്ണം കുട്ടികളുടെ സിനിമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *