കപ്പൽ മാനേജ്മെന്റ് മാറ്റം: തടസ്സങ്ങൾ നീക്കണമെന്ന് വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി
വിഴിഞ്ഞം: തലസ്ഥാനത്ത് ആദ്യമായി നടക്കുന്ന കപ്പലിന്റെ മാനേജ്മെന്റ് മാറ്റത്തിന് അവസാനം നിമിഷം ഉന്നയിച്ച തടസ്സങ്ങൾക്കെതിരെ വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി പ്രതിഷേധം സംഘടിപ്പിച്ചു.
തലസ്ഥാനത്ത് ദിവസേന നൂറോളം കപ്പലുകളുടെ ക്രൂ മാറ്റവും മാനേജ്മെന്റ് മാറ്റവും സാധ്യമാക്കുന്ന തരത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് വിഴിഞ്ഞം മദർപോർട്ട് ആക്ഷൻ സമിതി ആവശ്യപ്പെട്ടു.
കപ്പൽ ഹാർബറിനുള്ളിൽ പ്രവേശിച്ചാൽ മാത്രമേ മാനേജ്മെന്റ് മാറ്റം പോലുള്ള നടപടികൾ നിർവഹിക്കാൻ കഴിയു എന്നാണ് ഫോറിനേഴ്സ് റീജിയണൽ രെജിസ്ട്രേഷൻ ഓഫീസ് അവസ്സാന നിമിഷം ഏജൻസിക്കൂ മറുപടി നൽകിയത്. ഇതു ധർണ്ണ സംഘടിപ്പിക്കുമ്പോഴും അനിശ്ചിതമായി നീളുകയായിരുന്നു.
ഒരു കപ്പലിലെ മുഴുവൻ ജീവനക്കാരും ഒരു പോർട്ടിൽ ഇറങ്ങുകയും പുതിയ മാനേജ്മെന്റിന് കീഴിലുള്ള ജീവനക്കാർ കയറുകയും ചെയ്യുന്നതാണ് കപ്പൽ രംഗത്തെ മാനേജ്മെന്റ് മാറ്റം. വിഴിഞ്ഞത്ത് മാനേജ്മെന്റ് മാറ്റത്തിനെത്തിയ ‘ഗൾഫ് ഹുവേലത്’ കപ്പൽ പുതിയ നടത്തിപ്പുകാർക്ക് കൈമാറുന്ന നടപടികളാണ് ഇവിടെ ഉദ്ദേശിച്ചത്.
ഏകദേശം രണ്ടോ മൂന്നോ ദിവസങ്ങൾ നീളുന്നതാണ് ഈ കൈമാറ്റ പരിപാടി. അത്രയും സമയത്തെ വാടകയും സർക്കാരിന് ലഭിക്കും. എന്നിട്ടും തടസ്സങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ചാണ് സമര പരിപാടി സംഘടിപ്പിച്ചത്.
വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ സമിതി പ്രസിഡന്റ് ഏലിയാസ് ജോൺ, ഹാർബർ വിജയൻ, ജബ്ബാർ, വിഴിഞ്ഞം കബീർ, സന്തോഷ് കൃഷ്ണ, രജനീഷ്, ഫസലുദീൻ, പീർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.