ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്
കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് സമന്‍സ് അയച്ചത്.
മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി ബിസിനസ് നടത്തുന്നതിനായി സാമ്പത്തിക സഹായം നല്‍കിയിരുന്നതായി ഇയാൾ മൊഴി നൽകിയിരുന്നു. ഇരുവരും പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ബിനീഷ് കോടിയേരിക്ക് സമന്‍സ് അയച്ചത്.
ബിനീഷ് കോടിയേരിയുടെ ബംഗളൂരു ആസ്ഥാനമായുളള ബി കാപ്പിറ്റല്‍ എന്ന ഫൈനാന്‍സ് കമ്പനി വഴിയാണ് അനൂപിന് പണം ലഭിച്ചിരുന്നത്. ഈ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടൽ ആരംഭിച്ചതെന്നും ഈ ഹോട്ടലിന്റെ മറവിലാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും നാര്‍ക്കോട്ടിക് സംഘം കണ്ടെത്തിയിരുന്നു. അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ടുദിവസം മുമ്പും ബിനീഷുമായി ടെലഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ബിനീഷിന്റെ ബന്ധം അന്വേഷിക്കുന്നതിനാണ് സമന്‍സ് അയച്ചിരിക്കുന്നത്.