കോവിഡ് പരിശോധന ഭയന്ന് യുവാവ് കടലില്‍ ചാടി; കൂടെ ചാടിയവരും നിരീക്ഷണത്തില്‍

കോഴിക്കോട്: കോവിഡ് പരിശോധന ഭയന്ന് കടലില്‍ ചാടിയ വെള്ളയില്‍ സ്വദേശിയായ മുപ്പത്തിനാലുകാരന്‍ ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കി. പനിയെ തുടര്‍ന്ന് ഭാര്യയ്ക്കൊപ്പം ഉച്ചയോടെയാണ് യുവാവ് ബീച്ചാശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. വെള്ളയില്‍ പ്രദേശം ലാര്‍ജ് ക്ലസ്റ്ററായതിനാല്‍ ഡോക്ടര്‍ കോവിഡ് പരിശോധനയ്ക്ക് നിര്‍ദേശിച്ചു.

സ്രവം എടുക്കുന്നതിനിടയില്‍ ഇയാള്‍ പുറത്തേക്ക് ഓടുകയായിരുന്നു. ആശുപത്രി പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ കയറി വെള്ളയില്‍ ഭാഗത്തേക്ക് പോയി. ആശുപത്രിയില്‍നിന്ന് വിവരം ലഭിച്ചതോടെ റാപ്പിഡ് റെസ്പോണ്‍സ് ടീം പാഞ്ഞെത്തി. ഓട്ടോറിക്ഷയില്‍ കയറിയെന്നറിഞ്ഞതോടെ പിന്നാലെ ബൈക്കില്‍ പുറപ്പെട്ടു. വെള്ളയില്‍ ഹാര്‍ബര്‍ പരിസരത്തിറങ്ങിയ യുവാവിന്റെ പിന്നാലെ റാപ്പിഡ് റെസ്പോണ്‍സ് ടീമുമെത്തി. ഇതോടെ യുവാവ് കടലിലേക്ക് ചാടി. പിന്നാലെയിറങ്ങിയ റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗമാണ് യുവാവിനെ കരയ്ക്ക് കയറ്റിയത്.

ഇതിനിടയില്‍ കോവിഡ് പോസറ്റീവാണെന്ന പരിശോധനാ ഫലവുമെത്തി. പൊലീസും ആരോഗ്യപ്രവര്‍ത്തകരുമെത്തി യുവാവിനെ ആംബുലന്‍സില്‍ കോവിഡ് ചികിത്സാകേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവറും റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളും നിരീക്ഷണത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *