ചൈനക്ക് പരോക്ഷ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: അത്യാധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ ചൈനക്ക് പരോക്ഷ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. റഫാല്‍ വിമാനങ്ങളുടെ സാന്നിധ്യം ഏത് ഭീഷണി നേരിടുന്നതിനും ഇന്ത്യന്‍ വ്യോമസേനയെ പ്രാപ്തമാക്കിയതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ സമഗ്രതയെ ഭീഷണിപ്പെടുത്തുന്നവര്‍ ഇനി ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്നും രാജ്നാഥ് പറഞ്ഞു.

ചൈനക്കുള്ള മുന്നറിയിപ്പായാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കവും ഗല്‍വാന്‍ ഏറ്റുമുട്ടലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കിയ സാഹചര്യത്തില്‍ റഫാല്‍ യുദ്ധ വിമാനങ്ങളുടെ സാന്നിധ്യം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. അതിര്‍ത്തിയില്‍ സേനാ വിന്യാസം നടത്തുന്ന സാഹചര്യത്തിലേക്ക് വരെ ലഡാക്ക് സംഘര്‍ഷം വഴിതുറന്നിരുന്നു.

റഫാല്‍ വിമാനങ്ങളുടെ വരവോടെ ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചതെന്ന് രാജ്നാഥ് പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയെ അവ ഏറെ കരുത്തുറ്റതാക്കും.

ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ ശക്തിയില്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടാകുന്നുവെങ്കില്‍ അത് ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് മാത്രമാകും -അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചയോടെയാണ് അംബാല എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ഫ്രാന്‍സില്‍നിന്നുള്ള അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇറങ്ങിയത്. ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട റഫാല്‍ യുദ്ധവിമാനങ്ങള്‍ ഏതാണ്ട് 7000 കി.മീ പിന്നിട്ട ശേഷമാണ് ഇന്ത്യയിലെത്തുന്നത്. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാക്കുന്നതിന്​ മുന്നോടിയായി 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ നിന്ന്​ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *