സ്വർണക്കടത്ത് കേസ്: സംസ്ഥാന സർക്കാരിനു പിന്തുണയുമായി സി.പി.എം ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനു പിന്തുണയുമായി സി.പി.എം ദേശീയ നേതൃത്വം. എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസും ബി.ജെ,പിയും ശ്രമിക്കുന്നതെന്നും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലാണ് കസ്റ്റംസ് സ്വർണം പിടിച്ചിരിക്കുന്നത്. ഈ കേസ് കേരള സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതല്ല. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബി.ജെ.പിയും യുഡിഎഫും സർക്കാരിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുന്നു. എൻ.ഐ.എ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കേന്ദ്ര കമ്മിറ്റി പറഞ്ഞു. സ്വർണക്കടത്ത് കേസ് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയും. കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ ശ്രദ്ധയും ഊന്നേണ്ട സമയത്താണ് ഇതെന്നും കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.