കാട്ടൂർ പഞ്ചായത്തിലെ വീടുകളിലെ കിണറുകളിൽ നൈട്രേറ്റിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തി
ഇരിങ്ങാലക്കുട: പ്രളയാന്തരം കാട്ടൂർ പഞ്ചായത്തിലെ വീടുകളിലെ കിണറുകളിൽ നൈട്രേറ്റിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തി. സെപ്തംബർ 28 മുതൽ ഒക്ടോബർ ഒമ്പത് വരെ പഞ്ചായത്തിലെ ആയിരത്തോളം വീടുകളിലെ കിണറുകളിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകളെടുത്ത് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
പോംപെ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റേയും ജലവിഭവവകുപ്പിന്റേയും സഹകരണത്തോടെ പഞ്ചായത്തിന്റേയും ആരോഗ്യവിഭാഗത്തിന്റേയും സഹകരണത്തോടെ ജല വിഭവവകുപ്പ് സൗജന്യമായി ലഭ്യമാക്കിയ പരിശോധന കിറ്റുകൾ ഉപയോഗിച്ച് പത്തുദിവസം കൊണ്ട് വളണ്ടിയർമാർ വീടുകളിലെത്തി ശേഖരിച്ച സാമ്പിളുകൾ സ്‌കൂൾ ലാബിൽ പരിശോധിച്ചാണ് പഠനം പൂർത്തിയാക്കിയത്. ജലത്തിൽ ക്ലോറിന്റെ സാന്നിധ്യം കുറവാണെന്നും പരിശോധനയിൽ വ്യക്തമായി.
കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക, കിണറും പരിസരങ്ങളും വ്യത്തിയായി സൂക്ഷിക്കുക, കിണറുകളുടെ റീചാർജിങ്ങ് പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ നിർദേശങ്ങൾ പഠനസംഘം മുന്നോട്ടുവച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിൽ പ്രൊഫ. കെ യു അരുണൻ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ പഠനറിപ്പോർട്ട് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ബാലകൃഷ്ണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ എസ് രശ്മി, പിടിഎ പ്രസിഡന്റ് ഷൈനബി അമീർ, മനോജർ പവൽ ആലപ്പാട്ട്, എൻഎസ്എസ‌് വളണ്ടിയർമാരായ അഭിഷേക്, ദീപ, ഷാജി, വ്യന്ദ, അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.
Read more: http://www.deshabhimani.com/news/kerala/news-thrissurkerala-25-10-2018/759787