സംസ്ഥാനത്ത് 791 പേര്‍ക്കുകൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 791 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 558 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരമേഖലയിൽ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്ന് 135, മറ്റ് സംസ്ഥാനങ്ങളില്‌നിന്ന് 98, ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്ഇ 7 എന്നിങ്ങനെയാണ്.
തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
133 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാംപിളുകൾ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിൽ. 6124 പേർ ആശുപത്രികളില്‍. ഇന്ന് മാത്രം 1152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6029 പേർ ചികിത്സയിലുണ്ട്.
ആകെ 2,75,900 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 7610 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിൽ 88,903 സാംപിളുകൾ ശേഖരിച്ചു. 84,454 സാംപിളുകൾ നെഗറ്റീവായി. കേരളത്തിലെ ഹോട്സ്പോട്ട് 205. ഇന്ത്യയിൽ പത്ത് ലക്ഷത്തിലധികം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 35,468 പുതിയ കേസുകൾ. മരണം 680.
അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ 4549 പുതിയ കേസുകളും 69 മരണങ്ങളും. കർണാടകയിൽ 4169 പുതിയ കേസും 104 മരണങ്ങളും. ഡൽഹിയിൽ 1652 പുതിയ കേസ്, 58 മരണം. എത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് ഉള്ളതെന്നാണ് ഇതു കാണിക്കുന്നത്. ഇവിടെയും മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയാണ്.