പ്രതികള്‍ക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരം

തിരുവനന്തപുരം: ശിവശങ്കറിന്റെ പേരില്‍ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ലാറ്റ് ബുക്ക് ചെയ്തത് ഐടി വകുപ്പ് ഉദ്യോഗസ്ഥനായ അരുണെന്ന് കണ്ടെത്തല്‍. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഫ്‌ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ മൊഴി നല്‍കിയിട്ടുണ്ടത്രെ.

സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവ് ജയശങ്കറിന് വേണ്ടിയായിരുന്നു തിരുവനന്തപുരത്ത് ഫ്‌ലാറ്റ് ബുക്ക് ചെയ്തത്. ഐടി സെക്രട്ടറിയുടെ കീഴില്‍ ജോലി ചെയ്യുന്ന ആളെന്ന് പരിചയപ്പെടുത്തി അരുണ്‍ ബാലചന്ദ്രനാണ് ഫ്‌ലാറ്റ് ബുക്ക് ചെയ്തത്. സുഹൃത്തിനും കുടുംബത്തിനും താമസിക്കാനെന്ന് ശിവശങ്കര്‍ പറഞ്ഞതനുസരിച്ച് അരുണ്‍ കരാറുകാരനെ സമീപിക്കുകയായിരുന്നു. ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്‌ലാറ്റിലാണ് ഈ ഫ്‌ലാറ്റ്. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമെന്ന് ഫ്‌ലാറ്റ് വാടകക്ക് എടുത്തതെന്ന് അരുണ്‍ കസ്റ്റംസിനോടും മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറാണ് ആദ്യം ഫ്‌ലാറ്റിലെത്തിയത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സൌഹൃദം മാത്രമാണ് തനിക്കുണ്ടായിരുന്നതെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി.
ഫ്‌ലാറ്റ് ബുക്ക് ചെയ്യാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ മൊഴി. സ്വപ്‌നയുമായും സരിത്തുമായും സന്ദീപുമായും തനിക്ക് സൌഹൃദം മാത്രമാണുണ്ടായിരുന്നതെന്ന് ശിവശങ്കര്‍ വിശദീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് പോലെയുള്ള ഇടപാടുകളുമായി ബന്ധമുണ്ടെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശിവശങ്കറിന്റെ മൊഴിയും മറ്റ് പ്രതികള്‍ പറഞ്ഞതും പരിശോധിച്ച ശേഷം വീണ്ടും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *