സ്വപ്നയെ വിളിച്ചത് റമദാന്‍ കിറ്റുമായി ബന്ധപ്പെട്ട്: മന്ത്രി കെ.ടി.ജലീല്‍
തിരുവനന്തപുരം: സ്വപ്നയെ വിളിച്ചത് റമദാന്‍ കിറ്റുമായി ബന്ധപ്പെട്ട കാര്യത്തിനെന്നും അസമയത്തല്ല വിളിച്ചതെന്നും മന്ത്രി കെ.ടി ജലീല്‍. സ്വപ്നയുമായി ഒമ്പത് തവണയോളം ഫോണ്‍ ചെയ്തതിന്‍റെ രേഖകള്‍ പുറത്തുവന്നതോടെയാണ് മന്ത്രി കെ.ടി ജലീല്‍ വിശദീകരണവുമായി രംഗത്തുവന്നത്. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി വിശദീകരിച്ചത്.
ഇക്കഴിഞ്ഞ മെയ് 27 ആം തിയതി യു.എ.ഇ കോണ്‍സുല്‍ ജനറലിന്‍റെ ഫോണില്‍ നിന്നും മൊബൈല്‍ സന്ദേശം ലഭിച്ചതായും ആ സന്ദേശത്തിന് ലഭിച്ച മറുപടി പ്രകാരമാണ് സ്വപ്നയെ ബന്ധപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. റമദാന്‍ ഭക്ഷണകിറ്റുകള്‍ ഉണ്ടെന്ന് കാണിച്ചാണ് യു.എ.ഇ കോണ്‍സുല്‍ ജനറലിനടുത്ത് നിന്ന് മെസെജ് വന്നതെന്നും അതിനുള്ള സജ്ജീകരണങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സ്വപ്നയുമായി ബന്ധപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
സ്വപ്നയുമായി സംസാരിച്ചിരുന്നു. വിളിച്ചത് അസമയത്തല്ലെന്നും കോണ്‍സുല്‍ ജനറൽ പറഞ്ഞ കാര്യം അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കോണ്‍സുല്‍ ജനറലാണ് സ്വപ്നയുടെ കോണ്ടാക്ട് നല്‍കിയിതെന്നും കോണ്‍സുലിനെ കോണ്ടാക്ട് ചെയ്യാന്‍ വിളിക്കുമ്പോഴെല്ലാം സെക്രട്ടറി എന്ന നിലയില്‍ സ്വപ്നയുമായാണ് സംസാരിക്കേണ്ടി വരികയെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.