ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം വിലയിരുത്തല്‍
തിരുവനന്തപുരം: ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് വിലയിരുത്തല്‍. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. സി.പി.ഐയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സി.പി.എമ്മിന്റെ നീക്കം. ജോസ് കെ മാണിയെ മുന്നണിയിലെടുക്കാനുള്ള നീക്കങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
കേരള കോൺഗ്രസ്-എം ജോസ് പക്ഷത്തെ പുറത്താക്കിയത് യു.ഡി.എഫിനെ ശിഥിലമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസ് വിഭാഗവുമായി എൽഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. ജോസ് കെ. മാണി വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് അനുസരിച്ച് എൽഡിഎഫിന്റെ തീരുമാനം എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. എൽഡിഎഫിൽ ചേരണമെന്ന താല്പര്യം ജോസ് പക്ഷം പ്രകടിപ്പിച്ചിട്ടില്ല. എന്ത് നിലപാടാണ് സ്വീകരിക്കാൻ പോകുന്നത് എന്നുള്ളത് അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മാത്രമേ എന്തുരാഷ്ട്രീയ നിലപാടാണ് അവർ എടുക്കാൻ പോകുന്നതെന്ന് വ്യക്തമാവുകയുള്ളൂ.
അവരുടെ നിലപാട് വ്യക്തമായതിന് ശേഷം എന്തുചെയ്യണമെന്ന് പാര്‍ട്ടിയും എല്‍.ഡി.എഫും ചര്‍ച്ച ചെയ്ത് തീരുമാനിക്കും- കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.