ഉപ്പേരിയും അച്ചാറും പോലെ കൊടുത്തുവിടാമെന്ന സാധനമല്ല ട്രൂനാറ്റ് കിറ്റ്: കേന്ദ്രമന്ത്രി വി.മുരളീധരന്‍
ന്യൂഡല്‍ഹി: ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡം പറ്റില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഉപ്പേരിയും അച്ചാറും പോലെ കൊടുത്തുവിടാമെന്ന സാധനമല്ല ട്രൂനാറ്റ് കിറ്റെന്നും മുരളീധരന്‍ പരിഹസിച്ചു.
പിപിഇ കിറ്റുകൾ വേണമെന്ന നിബന്ധന വിദേശകാര്യവകുപ്പിന് ഉറപ്പുവരുത്താനാവില്ല. ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും നിർദേശിച്ച ചട്ടങ്ങൾ പ്രകാരമാണ് വന്ദേഭാരത് മിഷൻ ഫ്ലൈറ്റുകൾ വരുന്നത്. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ വിദേശരാജ്യങ്ങളിൽ നടപ്പാക്കാൻ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.തമിഴ്നാട്ടിലേക്കു വരുന്ന മലയാളികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് നിബന്ധന വച്ചാൽ കേരളത്തിനു നടപ്പാക്കാനാവുമോ? ട്രൂനാറ്റ് കിറ്റുകൾ വിദേശങ്ങളിലേക്ക് പ്രവാസികൾ പോകുമ്പോൾ അച്ചാറും ഉപ്പേരിയും കൊടുത്തുവിടുന്നതു പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.