ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ അതിർത്തി ആരും മറികടന്നിട്ടില്ലെന്നും ഇന്ത്യയുടെ പോസ്റ്റുകൾ പി ടിച്ചെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈന അതിർത്തിയിൽ ചെയ്തത് രാജ്യത്തെ മുഴുവൻ വേദനിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. ലഡാക്കിൽ നമ്മുടെ 20 ജവാൻമാർ രക്തസാക്ഷിത്വം വരിച്ചു. എന്നാൽ ഇന്ത്യയുടെ മേൽ കണ്ണ് പതിപ്പിച്ചവർ ഒരു പാഠംപഠിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ഒരു അവസരവും ഇനി സൈന്യം പാഴാക്കില്ലെന്ന് ഉറപ്പ് നൽകുകയാണ്. മറ്റൊരാൾ നമ്മുടെ പ്രദേശത്തെ ഒരിഞ്ച് സ്ഥലത്തിനു മേൽ കണ്ണ് വയ്ക്കാതിരിക്കാനുള്ള ശേഷി നാം നേടിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തിലും ജലത്തിലും ഇന്ത്യയെ രക്ഷിക്കാൻ സൈന്യം സജ്ജമാണ്.
വീരമൃത്യു വരിച്ച ജവാന്മാര്ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. ഏത് മേഖലയിലേക്ക് നീങ്ങാനും സൈന്യം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്ന്. എന്നാൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയെന്നതാണ് പരമപ്രധാനം. സായുധസേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുമ്പോൾ തന്നെ നയതന്ത്ര തലത്തിലും ചൈനയോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതോടെ നിയന്ത്രണ രേഖയിൽ പട്രോളിംഗ് വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ജാഗ്രതയും വർധിച്ചു. അവിടെ നടക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാനും ഇടയായെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ ഗാൽവാനിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചത്.