കോവിഡ് ബാധിച്ചവർ മറ്റുള്ളവർക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ബാധിച്ചവർ മറ്റുള്ളവർക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് രോഗികളുണ്ടെങ്കിലും അവരെ കൊണ്ടുവരണമെന്നു തന്നെയാണ് സർക്കാര് നിലപാട്.
മുൻകരുതലില്ലെങ്കിൽ രോഗവ്യാപനത്തോത് കൈവിട്ടുപോകും. ഈ ജാഗ്രതയുടെയും മുൻകരുതലിന്റെയും ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവർക്ക് അവർ പുറപ്പെടുന്നിടത്ത് കോവിഡ് പരിശോധന വേണമെന്ന് സർക്കാർ പറഞ്ഞത്. ഇത് കേന്ദ്രത്തിന് മുന്നിൽ തുടക്കത്തിൽത്തന്നെ മുന്നോട്ട് വച്ചിരുന്നു.
വന്ദേഭാരത് മിഷനിലൂടെ ആളുകളെ കൊണ്ടുവരുന്നതിന് കേന്ദ്രം നടപടി എടുത്തപ്പോൾ അങ്ങനെ വരുന്നവർക്കും കോവിഡ് ടെസ്റ്റ് വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം ആദ്യം സ്പൈസ് ജെറ്റിന്റെ 300 ചാർട്ടേഡ് വിമാനങ്ങൾക്ക് സർക്കാർ എൻഒസി നൽകിയിരുന്നു. കോവിഡ് നെഗറ്റീവാകുന്നവരെയേ കൊണ്ടുവരു എന്നാണ് സ്പൈസ് ജെറ്റ് അറിയിച്ചത്. ചില സംഘടനകൾ ചാർട്ടേഡ് ഫ്ളൈറ്റിന് അനുവാദം ചോദിച്ചപ്പോൾ സർക്കാർ അതും നൽകി. ചാർട്ടേഡ് ഫ്ളൈറ്റുകളിൽ സ്പൈസ്ജെറ്റ് പരിശോധന നടത്തിയാണ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരാനാകില്ല. അത് വലിയ അപകടമായി മാറും. ഇതുമായി ബന്ധപ്പെട്ട് പരിശോധന സുഗമമാക്കാൻ എംബസികൾ വഴി ഇടപെടൽ കേന്ദ്രം നടത്തണം. ഇതാണ് പ്രധാനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.