ഡ്രൈവര്‍ക്ക് കോവിഡ്; പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. ക്വാറന്‍റൈനില്‍ ഇരിക്കാതെ മുങ്ങിയ ജീവനക്കാരെ കണ്ടെത്തി.

ഇന്നലെയാണ് പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന ഡിപ്പോയിലെ വിശ്രമകേന്ദ്രമോ ബസുകളോ അണുവിമുക്തമാക്കിയിട്ടില്ലെന്നും മതിയാ സുരക്ഷാഉപകരണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ഇന്ന് ബസ് എടുക്കാന്‍ തയ്യാറായില്ല. ഡിപ്പോ അടച്ചിടാന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശമില്ലെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റും നിലപാടെടടുത്തു. ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഗതാഗതമന്ത്രി നിര്‍ദേശിച്ചു.

പിന്നാലെയാണ് ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. ഡിപ്പോയും ബസുകളും അണുവിമുക്തമാക്കും. രോഗം സ്ഥിരീകരിച്ച ഡ്രൈവറോടിച്ചിരുന്ന ബസില്‍ യാത്ര ചെയ്തിരുന്നവരെ ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ടെസ്റ്റിന് വിധേയമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവറുമായി സമ്പര്‍ക്കമുള്ള എട്ട് ജീവനക്കാരില്‍ അഞ്ചുപേര്‍ ക്വാറന്‍റൈനില്‍ ഇരിക്കാതെ മുങ്ങിയത് തലവേദനായിരുന്നു. പൊലീസിന്‍റെ സഹായത്തോടെ ഇന്ന് ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. 5 ദിവസത്തിന് ശേഷം ഇവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *