വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ കരിങ്കൊടി
കൊച്ചി: വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ കരിങ്കൊടി വീശി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എറണാകുളം അങ്കമാലിയില്‍ വെച്ച് ജോസഫൈന്‍റെ വാഹനത്തിന് നേരെ കരിങ്കൊടി വീശിയത്. എം.സി ജോസഫൈന്‍ ഇന്നലെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.
തന്‍റെ പാര്‍ട്ടിക്ക് സ്വന്തമായി കോടതി സംവിധാനമുണ്ടെന്നും പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നുമായിരുന്നു ജോസഫൈന്‍റെ പ്രസ്താവന. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എയുമായ പി.കെ. ശശിക്കെതിരായ പീഡനപരാതിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. താൻ സി.പി.എമ്മിലൂടെ വളർന്നുവന്ന അംഗമാണ്. പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ്. പാർട്ടി അന്വേഷിക്കട്ടെ എന്നു പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മിഷൻ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തിരുന്നുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണു സ്വീകരിച്ചത്. സി,പി,എമ്മുകാരായ എസ്. രാജേന്ദ്രനും സി.കെ. ഹരീന്ദ്രനുമെതിരെ കിട്ടിയ പരാതികളിൽ കമ്മിഷൻ കേസെടുത്തിട്ടുണ്ടെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്‍റെ പരാമർശത്തിനെതിരെ നേരത്തേ മറുപടി നല്‍കിയിട്ടുണ്ടെന്നും ജോസഫൈന്‍ പ്രതികരിച്ചു.