വി.കെ ശ്രീകണ്ഠൻ എം.പിയും, ഷാഫി പറമ്പിൽ എം.എൽ.എയും നിരീക്ഷണത്തില്‍
പാലക്കാട് : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 40 പേർക്കാണ് കോവിഡ് പോസിറ്റീവായത്. ജില്ലാ ആശുപത്രിലെ കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഡി.എം.ഒയും, ജില്ലാ ആശുപത്രി സൂപ്രണ്ടും ഉൾപ്പടെ ക്വാറന്‍റൈനില്‍ പോയി. വി.കെ ശ്രീകണ്ഠൻ എം.പിയും, ഷാഫി പറമ്പിൽ എം.എൽ.എയും ഉൾപ്പടെ ഉള്ള ജനപ്രതിനിധികളും നിരീക്ഷണത്തിലാണ്.
ആദ്യമായാണ് സംസ്ഥാനത്ത് ഒരു ജില്ലയിൽ 40 പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയ 9 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വന്ന 26 പേർക്കും കോവിഡ് പോസിറ്റിവായി. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. വാളയാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഓഫീസർക്കും, കെ.എം.സി.എൽ ജീവനക്കാരനും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടിന്‍റെ ഓഫീസിലെ ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു.
മേയ് 26ന് കോവിഡ് മെഷിൻ സ്ഥാപിക്കുന്ന ചടങ്ങിൽ പങ്കെടുത്ത വി.കെ ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, ഡി.എം.ഒ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഉൾപ്പടെ നിരീക്ഷണത്തിൽ പോയി. നേരത്തെ രോഗം സ്ഥിരീകരിച്ച 17 പേർ രോഗ മുക്തരായി. നിലവിൽ 164 പേരാണ് ജില്ലാ ആശുപത്രിയിലുള്ളത്.